National
പാറ്റ്ന: പാറ്റ്നയിലെ ചാണക്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നടന്ന നാഷണൽ മൂട്ട് കോർട്ട് മത്സരത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെട്ട പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് കോൽക്കത്ത ടീം ജേതാക്കളായി. കണ്ണൂർ സ്വദേശിനി ഹിമ സെബാസ്റ്റ്യൻ, ഭൂമിക, തേജസ്വി കൗൾ എന്നിവരുടെ ടീമാണ് ബംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയത്. ജേതാക്കൾക്ക് 50,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും ജാർഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് രവി രാജൻ സമ്മാനിച്ചു.
ജേതാക്കളായവർ ഒന്നാം വർഷ വിദ്യാർഥികളാണെന്ന പ്രത്യേകതയുമുണ്ട്. ബൗദ്ധിക സ്വത്തവകാശത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഉൾച്ചേർക്കൽ എന്നതായിരുന്നു വിഷയം. 36 ലോ കോളജുകൾ മത്സരത്തിൽ പങ്കെടുത്തു.
മസ്ക്കറ്റിൽ ചാർട്ടേഡ് അക്കൗണ്ടന്റായ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി പെരുമ്പനച്ചി പി.ഡി. സെബാസ്റ്റ്യന്റെയും ഷൈലയുടെയും മകളാണ് ഹിമ സെബാസ്റ്റ്യൻ. വർഷ സെബാസ്റ്റ്യൻ സഹോദരിയാണ്.
Kerala
കൊച്ചി: പനി ബാധിച്ച് ചികിത്സയിലിരിക്കെ കോമയിലായ മലയാളി മെഡിക്കൽ വിദ്യാർഥിനി ജോർജിയയിൽ മരിച്ചു. ആലുവ സ്വദേശിനി സോണയാണ് മരിച്ചത്.
ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ് സോണ. കടുത്ത പനിയെ തുടർന്ന് അഞ്ച് ദിവസം മുൻപ് സോണ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇതിനിടെയാണ് കോമയിലായത്. യുവതിയെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ആലുവ തായ്ക്കാട്ടുകര എസ്എൻപുരം സ്വദേശികളായ റോയ്-ജിജി ദമ്പതികളുടെ മകളാണ് സോണ.
Kerala
അഹമ്മദാബാദ്: ഗുജറാത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശി അദ്വൈത് ആണ് മരിച്ചത്.
സൂറത്തിലാണ് സംഭവം. ഞായറാഴ്ചയാണ് അദ്വൈത് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണംസംഭവിച്ചത്.
അദ്വൈതിന് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. എന്നാൽ കൃത്യമായി ചികിത്സ നൽകിയെന്നാണ് പോലീസ് വാദം.
സൂറത്തിലെ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എസ്വിഎൻഐടി) മൂന്നാം വർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അദ്വൈത് ഞായറാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺകുട്ടികളുടെ ഭാഭ ഭവൻ ഹോസ്റ്റലിലായിരുന്നു അദ്വൈത് താമസിച്ചിരുന്നത്.
രാത്രി 10:30 നും 11:00 നും ഇടയിലാണ് സംഭവം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭാഭ ഭവൻ ഹോസ്റ്റലിലെ അഞ്ചാം നിലയിലുള്ള എച്ച് ബ്ലോക്കിലെ 222-ാം നമ്പർ മുറിയിലാണ് അദ്വൈത് താമസിച്ചിരുന്നത്.
കാമ്പസ് കാന്റീന് സമീപം ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും അത് കൃത്യസമയത്ത് എത്തിയിരുന്നില്ലെന്നും സംഭവം നടന്ന് ഏകദേശം 30 മിനിട്ട് കഴിഞ്ഞാണ് ആംബുലൻസ് എത്തിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ, വിദ്യാർഥികൾ തന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. അദ്വൈതിന്റെ നില ഗുരുതരമായിരുന്നിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
അദ്വൈതിനെ സൂറത്തിലെ പിപ്ലോഡ് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ നടപടിക്രമങ്ങളുമായി ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ ചികിത്സ വൈകിപ്പിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ നാലു മാസങ്ങളായി അദ്വൈത് ക്ലാസിൽ വരുകയോ പരീക്ഷ എഴുതുകയോ ചെയ്തിരുന്നില്ലെന്ന് മധ്യപ്രദേശ് സ്വദേശിയായ സഹപാഠി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കോളജ് അധികൃതർ ഇടപെടുകയോ ഇതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
അദ്വൈതിന്റെ മാതാപിതാക്കൾ ഒമാനിലാണ്. മകന്റെ മരണവാർത്ത അറിഞ്ഞ ഇവർ സൂറത്തിൽ എത്തിയിട്ടുണ്ട്.
NRI
ആഹന്‍: ജര്‍മനിയിലെ ആഹനിൽ പത്തനംതിട്ട കൊടുമണ്‍ സ്വദേശിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാര്‍ഥി ഡെനിന് സജിയാണ് (26) മരിച്ചത്.
ആഹന്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്രമന്ത്രാലയം, ബെര്‍ലിന്‍ ഇന്ത്യന്‍ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോർക്ക എന്നിവിടങ്ങളില്‍ കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്.
തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ ഏകോപിപ്പിച്ചുവരികയാണ്.
NRI
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ (നാസ) ക്ഷണപ്രകാരം സ്പേസ് സ്റ്റഡി പ്രോഗ്രാമില്‍ പങ്കെടുക്കാനായതിന്റെ ആഹ്ലാദത്തില്‍ മലയാളി വിദ്യാര്‍ഥിനി.
അങ്കമാലി മഞ്ഞപ്ര സെന്റ് പാട്രിക്സ് അക്കാദമിയിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിനി യെല്ലിസ് അരീക്കലിനാണ് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്.
നാസയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പദ്ധതികളെക്കുറിച്ചും ബഹിരാകാശ പഠനത്തെക്കുറിച്ചും വിമാന എന്‍ജിനിയറിംഗ് ഡിസൈനിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ നവ്യാനുഭവമായിരുന്നെന്നു യെല്ലിസ് പറഞ്ഞു.
സ്പേസ് സ്റ്റഡി പ്രോഗ്രാമിലെ മികച്ച പ്രകടനത്തിന് നാസയുടെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. അങ്കമാലി അരീക്കല്‍ നൈറ്റോയുടെയും സ്മിഷയുടെയും മകളാണ്.
NRI
ദുബായി: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. ബിബിഎ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ(18) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ദുബായിയിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വി.ജി. കൃഷ്ണകുമാർ - വിധു ദമ്പതികളുടെ മകനാണ്. സഹോദരി: വൃഷ്ടി കൃഷ്ണകുമാർ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
NRI
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.
NRI
ബംഗളൂരു: മലയാളി വിദ്യാർഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ചെന്നിത്തല കിഴക്കേ വഴി കാവിലേത്ത് കൃഷ്ണ ഭവനത്തിൽ അനിൽ കുമാറിന്റെ മകൾ ദേവദത്ത് അനിലാണ്(20) മരിച്ചത്.
ബംഗളൂരു കമ്പിപ്പുര രാജരാജേശ്വരി കോളജിൽ ഫിസിയോതെറോപ്പി വിദ്യാർഥിയായിരൂന്നു. ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ദേവദത്ത് സഞ്ചരിച്ച ബൈക്കും ടെമ്പോ ട്രാവലറും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് മഞ്ജു എം നായർ. സഹോദരൻ: എ. ദീപക് നായർ.
NRI
ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. ആഷിന് ജിന്സണ്(21) ആണ് മരിച്ചത്. എറണാകുളം അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി. ജിൻസണിന്റെയും ക്രമീന ബ്രിജിത്തിന്റെയും മകനാണ്.
ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈയിഡ് സയൻസിൽ സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആഷിന് ജർമനിയിലേക്കുള്ള പഠനവിസ ലഭിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6.30ന് മലയാളി വിദ്യാർഥികളുടെ സംഘത്തോടൊപ്പം ബർലിനിലെ വൈസൻസീയിൽ കുളിക്കാൻ ഇറങ്ങിയ ആഷിൻ നീന്തുന്നതിനിടെ കുഴഞ്ഞുപോയി വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.
ഉടൻതന്നെ കൂടെയുണ്ടായിരുന്ന ജർമൻകാരും മലയാളികളും കരയ്ക്കെത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകരെത്തി പ്രഥമശുശ്രൂഷയും സിപിആറും നൽകി. ഗുരുതരാവസ്ഥയിലായിരുന്ന ആഷിനെ എയർ ആംബുലൻസിൽ ബർലിനിലെ ചാരിറ്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ ആഷിൻ മരിച്ചു. ഒരു സഹോദരിയുണ്ട്. ബർലിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, കേരള വ്യവസായ മന്ത്രി പി. രാജീവ്, നോർക്ക റൂട്ട്സ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ തുടങ്ങിയവർ സംഭവത്തിൽ ഇടപ്പെട്ടു.